കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലിൽ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ അമിതവേഗതയിലെത്തിയ ഥാർ ജീപ്പ് ഇടിച്ചു തെറിപ്പിച്ച് നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽ പരപ്പൻപൊയിൽ കരുവാരമ്മൽ സ്വദേശി ജയശ്രീക്ക് (46) ഗുരുതരമായ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.അയൽവാസിയായ മറ്റൊരു യുവതിക്കൊപ്പം പരപ്പൻപൊയിൽ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു ജയശ്രീ. ഈ സമയം കോഴിക്കോട് ഭാഗത്തുനിന്ന് താമരശേരിയിലേക്ക് അമിതവേഗതയിൽ വന്ന കറുത്ത ഥാർ ജീപ്പ് ഇവരെ അപ്രതീക്ഷിതമായി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽറോഡിലേക്ക് തെറിച്ചുവീണ ജയശ്രീയുടെദേഹമാസകലം സാരമായി പരിക്കേറ്റു. അപകടം നടന്നിട്ടും വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. ജയശ്രീയുടെ കൂടെയുണ്ടായിരുന്ന അയൽവാസി തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം നടന്ന ഉടൻതന്നെ പരിസരത്തുണ്ടായിരുന്നവർ ചേർന്ന് ജയശ്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജയശ്രീയുടെ ആരോഗ്യനില നിലവിൽ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവമറിഞ്ഞ ഉടൻതന്നെ ബന്ധുക്കൾ താമരശേരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ കടകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സി സി ടി വി (CCTV) ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.അപകടം സംഭവിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ വാഹനം തിരിച്ചറിയാനും ഡ്രൈവറെ പിടികൂടാനുമുള്ള അന്വേഷണം താമരശ്ശേരി പൊലീസ് ഊർജ്ജിതമാക്കി. അപകടമുണ്ടാക്കിയ വാഹന ഉടമയെയും ഡ്രൈവറെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments